വത്തിക്കാൻ സിറ്റി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് - യുകെ കൺവൻഷൻ 2026-ന്റെ ഭാഗമായി, മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവയുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി സ്മരണാർഥം വത്തിക്കാൻ സിറ്റിയിൽ പ്രൗഢഗംഭീരമായ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സിനഡ് സെക്രട്ടറിയായ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വിശുദ്ധ തോമാസ് ശ്ലീഹായുടെ അപ്പോസ്തോലിക പാരമ്പര്യവും പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയായ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ദീർഘവീക്ഷണവും വിശ്വസ്തതയോടെ മുന്നോട്ട് നയിക്കുന്ന മലങ്കര സഭയുടെ ഇടയശ്രേഷ്ഠനാണ് കാതോലിക്കാ ബാവയെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വിശേഷിപ്പിച്ചു.
വിശുദ്ധ പത്രോസിന്റെ പിൻഗാമിയുടെ സിംഹാസനവും അപ്പോസ്തോലന്മാരുടെ കേന്ദ്രവുമായ റോമിൽ ഒത്തുകൂടുന്നത് ആഗോള സഭയുമായുള്ള മലങ്കര സഭയുടെ കൂട്ടായ്മയുടെ ജീവസുറ്റ ആവിഷ്കാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായി തെരഞ്ഞെടുത്തതിൽ പരിശുദ്ധാത്മാവിന്റെ ഇടപെടൽ ഉണ്ടായിരുന്നതായി ആർച്ച്ബിഷപ് മാർ കൂറിലോസ് അനുസ്മരിച്ചു.
കർദിനാൾ ക്ലിമീസ് ബാവയുടെ നേതൃത്വത്തിൽ മാർ ഈവാനിയോസിന്റെ ദർശനങ്ങൾ സഭയുടെ മിഷണറി പ്രവർത്തനങ്ങളെയും ആഗോള സാന്നിധ്യത്തെയും ശക്തിപ്പെടുത്തിക്കൊണ്ട് അഭിവൃദ്ധിപ്പെടുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മതസംഭാഷണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് അത്യുന്നത കർദിനാൾ ജോർജ് കൂവക്കാട്, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആർച്ച്ബിഷപ് മൈക്കൽ ജലാഖ് ഒഎഎം, യൂറോപ്പിലെയും യുകെയിലെയും അപ്പോസ്തോലിക് വിസിറ്റേറ്റർ ബിഷപ് കുര്യാക്കോസ് മാർ ഒസ്താത്തിയോസ്, അല്മായരെ പ്രതിനിധീകരിച്ച് യൂറോപ്പിലെ നാഷണൽ പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡന്റ് സെബിൻ പുലിപ്ര എന്നിവരുൾപ്പെടെ ചടങ്ങിന്റെ ഭാഗമായ മുഴുവൻ പേരെയും ആർച്ച്ബിഷപ് സ്വാഗതം ചെയ്തു.
ജുബൽ സാജിയാണ് പരിപാടിയുടെ അവതാരകനായിരുന്നത്. കർദിനാൾ ജോർജ് കൂവക്കാട് മലങ്കര സഭയ്ക്കും ആഗോള സഭയ്ക്കും കർദിനാൾ ക്ലിമീസ് ബാവാ നൽകുന്ന മാതൃകാപരമായ നേതൃത്വത്തെയും സമർപ്പിത സേവനത്തെയും ആശംസാപ്രസംഗത്തിൽ പ്രകീർത്തിച്ചു.
അദ്ദേഹത്തെ കർദിനാൾ പദവിയിലേക്ക് ഉയർത്തിയതിനെ പരാമർശിച്ചുകൊണ്ട്, കാതോലിക്കാ ബാവാ ദൈവവിളിയോട് ഉദാരമായി പ്രതികരിക്കുകയും പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ശ്രദ്ധേയമായ ശബ്ദമായി മാറുകയും ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സഭൈക്യ ശ്രമങ്ങൾ, മതസൗഹാർദ്ദം, ഇടയനേതൃത്വം, സുവിശേഷവത്കരണം എന്നിവയിൽ കർദിനാൾ ക്ലിമീസ് ബാവാ നൽകിയ മികച്ച സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു.